ഫേസ്ബുക്കും വാട്ട്‌സ്ആപ്പ് വാഴുന്ന ഈകാലത്ത് മെസ്സേജ് അയച്ചു നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ആള്‍ക്കാരുടെ കൈവശംചെന്നെത്തുന്ന ഈ കാലത്ത് 108 വര്‍ഷങ്ങള്‍ക്കു മുന്നേ അയച്ച സന്ദേശം അടങ്ങിയ കുപ്പിയാണ് കണ്ടെത്തുക അവിശ്വസനീയം തന്നെ. ആശയവിനിമയ ഉപകരണങ്ങളൊന്നും കണ്ട്പിടിക്കാത്ത ഒരു കാലമുണ്ടായിരുന്നു. സന്ദേശങ്ങള്‍ കൈമാറാന്‍ പ്രാകൃത രീതികളായിരുന്നു അന്ന് പിന്തുടര്‍ന്നിരുന്നത്. പക്ഷികളെ ഇണക്കി അവയുടെ കാലില്‍ സന്ദേശം കെട്ടിവെച്ച ലക്ഷ്യ സ്ഥാനത്തേക്ക് പറത്തിവിടുകയായിരുന്നു അവയിലൊന്ന്. ഇത് പൊതുവെ കരയിലവലംബിച്ചിരുന്ന മാര്‍ഗ്ഗം.കടലില്‍ നാവികര്‍ മറ്റൊരു രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. പേപ്പറിലെഴുതിയ സന്ദേശം കുപ്പിയില്‍ നിറച്ച് ഭദ്രമായി അടച്ച് കടലിലൊഴുക്കി വിടും.
2015ഏപ്രില്‍മാസം17ന് മരിയന്‍ വിങ്ക്ലര്‍ എന്ന റിട്ടയേര്‍ഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയും ഭര്‍ത്താവ് ഹോസ്റ്റും അവധിക്കാലം ആഘോഷിക്കാന്‍ പോയത് ജര്‍മ്മനിയിലെ അമ്‌റം ദ്വീപിലായിരുന്നു. ബീച്ചിലൂടെ നടക്കവേ കാലിലെന്തോ തടഞ്ഞെന്നു തോന്നി. നോക്കിയപ്പോള്‍ നന്നായി അടച്ച ഒരു കുപ്പിയായിരുന്നു. അതു അവര്‍ക്കു തുറക്കാനും കഴിയുന്നുണ്ടായിരുന്നില്ല.
ആ സ്ഫടികകുപ്പിക്കുള്ളില്‍ എന്തോ സന്ദേശം അടക്കം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. കുപ്പി തിരിച്ചും മറിച്ചുമൊക്കെ നോക്കവേ കുപ്പി പൊട്ടിയ്ക്കാനുള്ള നിര്‍ദ്ദേശമാണ് അതിനുള്ളില്‍ ഉള്ളതെന്നു മനസ്സിലായി. ബ്രേക്ക് ഓപ്പണ്‍ എന്ന ആ നിര്‍ദ്ദേശമനുസരിച്ച് അവര്‍ ശ്രദ്ധാപൂര്‍വ്വം ആ കുപ്പി പൊട്ടിച്ചു. അതിനുള്ളില്‍ ആ കുപ്പിയെ സംബന്ധിക്കുന്ന ചില വിശദീകരണങ്ങളും മറ്റൊരു കത്തുമാണ് ഉണ്ടായിരുന്നത്. കടലിന്റെ അടിത്തട്ടിലുള്ള ജലപ്രവാഹങ്ങളെ കുറിച്ചുള്ള പഠനത്തിനായി 1904-നും 1906-നും ഇടയില്‍ യുകെയില്‍ മറൈന്‍ ബയോളജിക്കല്‍ അസോസിയേഷനിലെ ജോര്‍ജ്ജ് പാര്‍ക്കര്‍ ബിഡ്ഡര്‍ എന്ന കടല്‍ജീവിഗവേഷകന്‍ കടലില്‍ നിക്ഷേപിച്ച 1020-ഓളം കുപ്പികളില്‍ ഒന്നാണത് എന്നായിരുന്നു അതിലുണ്ടായിരുന്ന വിവരം. കടലിനു മുകളിൽ പൊങ്ങിക്കിടക്കും വിധത്തിലായിരുന്നു കുപ്പിയുടെ നിർമാണം. പരീക്ഷണത്തിലൂടെ നോർത്ത് കടലിനു കിഴക്കു നിന്നും പടിഞ്ഞാറോട്ടുള്ള ഒഴുക്കിന്റെ ഗതിയെയാണ് ബിഡർ പഠന വിധേയമാക്കിയത്. മത്സ്യബന്ധകർക്കു സഹായമാകുന്ന കണ്ടുപിടുത്തക്കാണ് ഇത് ഉപയോഗിച്ചിരുന്നത്. കാര്‍ഡിലെ വിവരമനുസരിച്ച് ബ്രിട്ടീഷ് മറൈന്‍ ബയോളജിസ്റ്റായ ജോര്‍ജ് പാര്‍ക്കര്‍ ബിഡര്‍ 1906 നവംബര്‍ 30 ന് ഇംഗഌണ്ടിന്റെ വടക്കന്‍ തീരത്തു നിന്നും കടലിലേക്കു വലിച്ചെറിഞ്ഞതായിരുന്നു ഇത്. ഈ കുപ്പി കിട്ടുന്നവര്‍ അത് എവിടെ നിന്നുമാണ് കിട്ടിയത്, മീന്‍ പിടിത്തക്കാരുടെ വലയില്‍ കുടുങ്ങിയതാണോ എങ്കില്‍ മീന്‍ പിടിത്തക്കാരുടെ ബോട്ടിന്റെ പേര് തുടങ്ങിയ വസ്തുതകള്‍ കാര്‍ഡില്‍ എഴുതിച്ചേര്‍ക്കണമെന്നും പറയുന്നുണ്ട്. അതോടൊപ്പം മറ്റൊരു സന്ദേശവും അതിനുള്ളിലുണ്ടായിരുന്നു. ഇംഗ്ലീഷ്, ജര്‍മന്‍ ഡച്ചു ഭാഷകളില്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ഈ കുപ്പി കിട്ടുന്നയാള്‍ ഇതു തിരികെ നല്‍കിയാല്‍ ഒരു ബ്രിട്ടീഷ് ഷില്ലിംഗ് സമ്മാനമായി നല്‍കുമെന്ന്. ആ കുപ്പി എവിടെ നിന്നും കിട്ടിയെന്നും അത് കിട്ടാനിടയായ സാഹചര്യമെന്തെന്നും അതില്‍ എഴുതാന്‍ ആവശ്യപ്പെട്ട് ഒരു പോസ്റ്റ്കാര്‍ഡും ഉള്‍ക്കൊള്ളിച്ചിരുന്നു . ഇംഗ്ലണ്ടിലെ പ്ലിമത്തിലുള്ള മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്റെ മേല്‍വിലാസമാണ് ആ കാര്‍ഡിലുണ്ടായിരുന്നത്. വിവരങ്ങള്‍ ആ പോസ്റ്റ്കാര്‍ഡിലെഴുതിയിട്ട് അത് പോസ്റ്റു ചെയ്യുകയല്ല അവര്‍ ചെയ്തത്. ആ പോസ്റ്റ്കാര്‍ഡ് ഭദ്രമായി ഒരു കവറിനുള്ളിലിട്ട് അവര്‍ അയച്ചു കൊടുത്തു.
ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ട കുപ്പികളില്‍ 40-ഓളം കുപ്പികള്‍ പല സ്ഥലങ്ങളില്‍ നിന്നായി ആ കാലത്തു തന്നെ കണ്ടെടുത്തിരുന്നു. അവയിലൂടെ നോര്‍ത്ത് സീയ്ക്കടിയിലെ ജലപ്രവാഹങ്ങള്‍ കിഴക്കു നിന്നും പടിഞ്ഞാറോട്ടാണ് ഒഴുകുന്നതെന്ന് ബിഡ്ഡര്‍ തെളിയിച്ചിരുന്നു.
ഏതായാലും മിസ്സിസ് വിങ്ക്ലറുടെ കത്ത് കിട്ടിയപ്പോള്‍ മറൈന്‍ ബയോളജിക്കല്‍ അസ്സോസിയേഷന്‍ വാക്കു പാലിച്ചു. നന്ദി അറിയിച്ചു കൊണ്ടുള്ള കത്തിനോടൊപ്പം പഴയ ഒരു ബ്രിട്ടീഷ് ഷില്ലിംഗ് നാണയവും അവര്‍ക്കെത്തിച്ചു കൊടുത്തു.
വിങ്ക്ലര്‍ ദമ്പതിമാര്‍ക്ക് പ്രശസ്തിയും വഹിച്ചുകൊണ്ടായിരുന്നു ഇംഗ്ലണ്ടിലെ നോര്‍ത്ത് സീയില്‍ നിക്ഷേപിച്ച ആ കുപ്പികളിലൊന്ന് 108 വര്‍ഷങ്ങള്‍ക്കുശേഷം ജര്‍മ്മനിയിലെ കടല്‍ത്തീരത്തെത്തിയത്! ഏറ്റവും പഴയ സന്ദേശം കൈപ്പറ്റിയവര്‍ എന്ന നിലയില്‍ അവരുടെ പേര് ഗിന്നസ് ബുക്കിലുമെത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ