Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം

Courtesy:- കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം.
ഇവിടുത്തെ കാറ്റിന്‌ ചോരയുടെ ഗന്ധമോ?

   പണ്ടൊക്കെ നേരം ഇരുട്ടിയാല്‍ ആ പാലത്തിലൂടെ ആരും നടക്കാറില്ലായിരുന്നു. എന്തോ ഒരു ഭീതി അവരെ വേട്ടയാടിയിരുന്നു. കാരണം, ആ പാലം അവര്‍ക്കു സമ്മാനിച്ചതു പേടിപ്പെടുത്തുന്ന ചിന്തകളാണ്‌. പാലത്തിന്റെ നിര്‍മാണസമയത്തു തൂണുകള്‍ക്ക്‌ ഉറപ്പുകിട്ടാന്‍ നരബലി നടന്നുവെന്ന വിശ്വാസമാണു ജനങ്ങളെ ഭയപ്പെടുത്തിയിരുന്നത്‌. 

കുറ്റിപ്പുറം പാലം

      നരബലി നടന്നുവെന്ന തീരാക്കളങ്കവുമായി നില്‍ക്കുന്നതു മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയ്‌ക്കു കുറുകെയുള്ള കുറ്റിപ്പുറം പാലമാണ്‌. പുതിയ തലമുറ ഈ വിശ്വാസത്തെ തള്ളിക്കളയുമ്പോള്‍ അവഗണിക്കാന്‍ വരട്ടെ എന്നാണു പഴമക്കാര്‍ പറയുന്നത്‌. നരബലി നടന്നുവെന്ന നടുക്കുന്ന വിശ്വാസം ആറു പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും വിട്ടകന്നിട്ടില്ല. ആരെയാണ്‌ ബലി കൊടുത്തതെന്നോ ആരാണ്‌ ബലി നടത്തിയതെന്നോ ചോദിച്ചാല്‍ അവര്‍ക്ക്‌ ഉത്തരമില്ല.
''ചെറുപ്പത്തില്‍ ഞങ്ങളൊക്കെ കേട്ടിട്ടുണ്ട്‌. പാലം പണിക്ക്‌ മനുഷ്യക്കുരുതി നടന്നിട്ടുണ്ടെന്ന്‌. പേടി കാരണം ഞങ്ങള്‍ പാലം പണി കാണാന്‍ പോയിട്ടില്ല.''
       ഇന്ന്‌ അറുപത്തഞ്ചും എഴുപതും വയസ്സുള്ളവർ പറയുന്നു. 1949 മെയ്‌ എട്ടിന്‌ മദിരാശി ഗവണ്‍മെന്റിലെ പൊതുമരാമത്ത്‌ വകുപ്പുമന്ത്രി എം. ഭക്‌തവത്സലമാണ്‌ കുറ്റിപ്പുറം പാലത്തിന്റെ ശിലാസ്‌ഥാപനം നടത്തിയത്‌. മദിരാശിയിലെ മോഡേണ്‍ ഹൗസിങ്ങ്‌ കണ്‍സ്‌ട്രക്ഷന്‍ ലിമിറ്റഡായിരുന്നു കരാറുകാരന്‍. 23 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുറ്റിപ്പുറം പാലം 1953 ഓഗസ്‌റ്റിലാണ്‌ തുറന്നുകൊടുത്തത്‌.
    പഴയ മലബാറിനെ തിരുകൊച്ചിയുമായി ബന്ധിപ്പിച്ച സുപ്രധാന കണ്ണിയായിരുന്നു ഈ പാലം. വൈദ്യുതിയും ജനസാന്ദ്രതയും വന്നതോടെ നരബലി ഭീതി കടങ്കഥയായി മാറി. പക്ഷേ, അസമയത്ത്‌ കുറ്റിപ്പുറം പാലത്തിന്റെ പടിഞ്ഞാറേക്കരയിലെ ആല്‍മരത്തിന്റെയും മാവിന്റെയും സമീപത്തുകൂടി പോകാൻ ഇന്നും പലർക്കും ഭയമാണ്‌. നരബലിയുടെ ആ വിശ്വാസം അവരില്‍നിന്നും പാടേ നീങ്ങിയിട്ടില്ലെന്നതാണ്‌ വസ്തുത. കുറ്റിപ്പുറം പാലത്തിന്‌ നരബലി നടന്നുവെന്ന വിശ്വാസത്തിന്റെ കാണാ പ്പുറങ്ങള്‍ തേടിയുള്ള യാത്രയില്‍ ആദ്യത്തെ അന്വേഷണം ഈ വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോയെന്നും പാലം നിര്‍മാണത്തില്‍ പങ്കെടുത്തവർ കുറ്റിപ്പുറത്ത്‌ അവശേഷിക്കുന്നുണ്ടോ എന്നുമായിരുന്നു
ഒന്ന്
''അങ്ങനെ വിശ്വാസമുണ്ട്‌.''
     എല്ലാവരും അര്‍ഥശങ്കയില്ലാതെ പറഞ്ഞു. പാലം നിര്‍മാണത്തില്‍ പങ്കാളി ആയവരൊന്നും ജീവിച്ചിരിപ്പില്ലെന്ന മറുപടി നിരാശപ്പെടുത്തി. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ സത്യത്തിന്റെ കണികയെങ്കിലും ഭൂമിയില്‍ അവശേഷിക്കുമെന്ന വിശ്വാസത്തോടെയുള്ള യാത്ര അവസാനിച്ചത്‌ എരഞ്ഞിക്കല്‍ പറങ്ങോടന്‍ ആശാരിയുടെ മുന്നിലാണ്‌. കുറ്റി പ്പുറത്തങ്ങാടിയില്‍ വച്ചാണ്‌ അയാളെ കണ്ടുമുട്ടിയത്‌. കറുത്ത നിറവും നരബാധിച്ച കുറ്റിത്താടിയുമുള്ള പറങ്ങോടനെ കണ്ടുമുട്ടുമ്പോള്‍ അയാളുടെ പ്രായം 77. പാലത്തിന്റെ കിഴക്കേ കരയിലാണ്‌ താമസം.
     കുറ്റിപ്പുറം പാലത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തവരില്‍ താന്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളുവെന്ന്‌ പറങ്ങോടന്‍ ആമുഖമായി പറഞ്ഞു.
''പാലം നിര്‍മാണകാലത്ത്‌ ആരെയെങ്കിലും കാണാതായിട്ടുണ്ടോ?'' ചോദ്യം കേട്ട്‌ പറങ്ങോടന്‍ ചെറുചിരിയോടെ തിരിച്ചൊരു ചോദ്യം.
''അതെനിക്കെങ്ങനെ അറിയും?''
''പാലം നിര്‍മാണത്തില്‍ താങ്കളുടെ ജോലി എന്തായിരുന്നു.''
''ആശാരിപ്പണി.''
''പാലത്തിന്റെ നിര്‍മാണം തടസപ്പെട്ടിരുന്നോ?''
''പുഴയുടെ പടിഞ്ഞാറു നിന്നാണ്‌ പൈല്‍ (തൂണ്‍) ഇറക്കാന്‍ കുഴി വെട്ടി ത്തുടങ്ങിയത്‌. ഒന്നാമത്തെ നമ്പര്‍ കാലിന്‌ കുഴിയെടുത്തെങ്കിലും ശരിയായില്ല. നാല്‍പ്പത്തഞ്ചടി താഴ്‌ചയിലെടുത്ത കുഴി മൂന്നു പ്രാവശ്യമാണു തകര്‍ന്നത്‌. പിന്നെ, ചില കര്‍മ്മങ്ങളൊക്കെ ചെയ്‌തു കെട്ടും മട്ടും നീക്കി.'' 
 മറുപടിയിലെ കര്‍മ്മവും കെട്ടും മട്ടും അന്വേഷണത്തിനു പിടിവള്ളിയായി.   ''എന്തായിരുന്നു കര്‍മ്മം. ആരാണു കര്‍മ്മം ചെയ്‌തത്‌?''
ചോദ്യം രസിക്കാത്ത മട്ടില്‍ പറങ്ങോടന്‍ അതൊക്കെ അറിഞ്ഞിട്ടു നിങ്ങള്‍ക്കെന്താ എന്നു പറഞ്ഞു പോകാന്‍ തുടങ്ങുമ്പോള്‍ ഒരു ചോദ്യമെറിഞ്ഞു.
''പാലം നിര്‍മിക്കുന്ന സമയത്തു നരബലി നടന്നു അല്ലേ...?'
പറങ്ങോടന്റെ മുഖം വിളറി. അയാള്‍ക്ക്‌ മുന്നോട്ട്‌ നടക്കാനായില്ല.
''അതൊക്കെ പഴയ കഥ. ചെയ്‌തവരും പോയി ഒക്കെ പോയി. എന്തിനാ വെറുതേ അതൊക്കെ കുത്തിപ്പൊക്കുന്നത്‌?'' 
ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന്‌ ഉറപ്പുകൊടുത്തപ്പോള്‍ പറങ്ങോടന്റെ ഓര്‍മ്മകള്‍ 1949 കാലഘട്ടത്തിലേക്ക്‌ അരിച്ചിറങ്ങി. മനസില്‍ തെളിഞ്ഞുവന്ന ആ ചിത്രങ്ങള്‍ നോക്കി പറങ്ങോടന്‍ പറഞ്ഞുതുടങ്ങിയതിങ്ങനെ.
       കോയമ്പത്തൂര്‍ക്കാരായിരുന്നു ഭൂരിഭാഗം ജോലിക്കാരും. നാല്‍പ്പത്തഞ്ചടി ആഴത്തിലും വലിയ കിണറിന്റെ വ്യാസത്തിലും കുഴി എടുത്താണു പൈല്‍ നാട്ടേണ്ടത്‌. ഒന്നാമത്തെ പില്ലറിനെടുത്ത കുഴി തകര്‍ന്നതു മൂന്നു തവണയാണ്‌. പാലം പണിയില്‍ 'ഇക്ക' എന്നു വിളിക്കുന്ന ഒരു മലയാളി സജീവമായി ഉണ്ടായിരുന്നു.
''പാലം പണിക്ക്‌ കെട്ടും മട്ടും ഉണ്ട്‌. ചോര കൊടുത്തു കര്‍മ്മം ചെയ്‌താല്‍ പരിഹാരമാവും'' . ഇക്ക നിര്‍ദ്ദേശിച്ചു.
   അന്ന്‌ ഒരു ഞായറാഴ്‌ചയായിരുന്നു. രാവിലെ ഒമ്പതുമണി. പാലം പണി നടക്കുന്നിടത്തേക്ക്‌ വെറുതേ ഇറങ്ങിയതായിരുന്നു പറങ്ങോടന്‍. ഇക്ക ഓടിക്കിതച്ചെത്തി.
''ഒന്നാം കാലിന്റെ കുഴി ഇപ്പോള്‍ത്തന്നെ മൂടണം. ഇനി ഒരു കൊല്ലം കഴിഞ്ഞിട്ടു മതി പാലം പണി.''.  ഇക്ക കിതപ്പു മാറാതെ പറഞ്ഞു.
   പലകകള്‍ പരത്തി ആണിതറച്ച്‌ ഭദ്രമായി അടയ്‌ക്കുകയായിരുന്നു പറങ്ങോടന്റെ ചുമതല. പലക പരത്തുമ്പോള്‍ പറങ്ങോടന്‍ വ്യക്‌തമായും കണ്ടു, കുഴിയില്‍ രക്‌തം തളംകെട്ടിക്കിടക്കുന്നു. അതിനുമീതെ തെച്ചിപ്പൂക്കുളുമുണ്ട്‌. രക്‌തം മണക്കുന്ന കുഴി വേഗം മൂടി പറങ്ങോടന്‍ തിരിച്ചുപോയി. വൈകുന്നേരം പാലം പണിയുടെ സൈറ്റില്‍ ഒരമ്മ നെഞ്ചിനിടിച്ചു അലമുറയിട്ട്‌ കരഞ്ഞെത്തി. മകനെ കാണാനില്ല. രാവിലെ കുറ്റിപ്പുറത്തേക്കു വന്നതാണ്‌. പാലം നിര്‍മാണത്തൊഴിലാളികള്‍ക്കു ചായ കൊടുക്കാനും മറ്റും സഹായിക്കാന്‍ പറയസമുദായത്തില്‍പെട്ട ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അയാളുടെ അമ്മയാണ്‌ തലതല്ലി കരഞ്ഞുവന്നത്‌. ഇക്ക അവളെ എന്തോ പറഞ്ഞു സമാധാനിപ്പിച്ച്‌ അയച്ചു. മുപ്പതു വയസുതോന്നിക്കുന്ന ആ ചെറുപ്പക്കാരന്റെ പേരു പറങ്ങോടന്‌ അറിയില്ല.
        ഒരുവര്‍ഷത്തിനുശേഷം പാലത്തിന്റെ പണി പുനരാരംഭിച്ചപ്പോള്‍ ഒരാള്‍ പേടിച്ചു മരിച്ചു. കുറ്റിപ്പുറത്തെ ആലുക്കല്‍ കോയയാണു മരിച്ചത്‌. പൈല്‍ അടിക്കാനുള്ള കുഴിയില്‍ ഇറങ്ങിയ കോയ കറുത്ത ഒരു രൂപത്തെ കണ്ട്‌ ബോധംകെട്ട്‌ വീഴുകയായിരുന്നുവത്രേ. മുകളിലേക്കു കയറ്റി വീട്ടില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇത്രയും കാര്യങ്ങളാണു പറങ്ങോടനില്‍നിന്നും കിട്ടിയത്‌. ഇതിലൂടെ ഒരു കാര്യം വ്യക്‌തമായി. പാലത്തിന്റെ ഒന്നാമത്തെ കാലിന്‌ എടുത്ത കുഴിയില്‍ രക്‌തം ഉപയോഗിച്ച്‌ കര്‍മ്മം നടന്നിട്ടുണ്ട്‌. ഇതേ ദിവസം പറയസമുദായത്തില്‍പ്പെട്ട ഒരു യുവാവ്‌ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായിട്ടുണ്ട്‌. ആരായിരിക്കും ഈ യുവാവ്‌?
രണ്ട്‌
                 മദിരശ്ശേരിയിലെ ചീരക്കുഴി പൈങ്ങയുടെ വീട്ടിലാണ്‌ അന്വേഷണം എത്തിച്ചേര്‍ന്നത്‌. പറയസമുദായത്തില്‍പ്പെട്ട പൈങ്ങയുടെ വീട്ടിലേക്ക്‌ കുറ്റിപ്പുറം പാലത്തുനിന്ന്‌ ഒരു കിലോമീറ്റര്‍ അകലമേ ഉണ്ടായിരുന്നുള്ളൂ. പൈങ്ങയുടെ ഭര്‍ത്താവ്‌ കുഞ്ഞാണ്ടയുടെ അനുജന്‍ കോരി മുടിവെട്ടാന്‍ കുറ്റിപ്പുറത്തേക്ക്‌ പോയതില്‍പ്പിന്നെ മടങ്ങിവന്നിട്ടില്ലെന്ന്‌ പൈങ്ങ പറഞ്ഞു. ഒരു ഞായറാഴ്‌ച രാവിലെ ഏഴുമണിക്കാണ്‌ കോരി വീട്ടില്‍നിന്നും ഇറങ്ങിയത്‌. പാലംപണിക്കാര്‍ക്ക്‌ അല്ലറ ചില്ലറ സഹായത്തിന്‌ നിന്നിരുന്നു. ഇവിടെയാണ്‌ പറങ്ങോടന്റെ വെളിപ്പെടുത്തലും പൈങ്ങയുടെ വിവരണവും പരസ്‌പര ബന്ധമുള്ളതായി വ്യക്‌തമായത്‌.
പൈങ്ങ ആ സംഭവം വിവരിച്ചു തുടങ്ങി-
      അവിവാഹിതനായിരുന്നു കോരി. രാവിലെ പോയ കോരി രാത്രിയായിട്ടും മടങ്ങിവരാതായപ്പോള്‍ അമ്മ പൊന്ന ഭയപ്പെട്ടു. പാലം നിര്‍മ്മാണസ്‌ഥലത്ത്‌ ചെന്നന്വേഷിക്കാമെന്ന്‌ കരുതി പൊന്ന കരഞ്ഞുകൊണ്ട്‌ ഓടി.
''അവന്‌ ഇന്നലെ കറുച്ച്‌ പണം കിട്ടിയിട്ടുണ്ട്‌. ജോലി അന്വേഷിച്ച്‌ കോയമ്പത്തൂരില്‍ പോയിക്കാണും. ജോലിയൊക്കെ കിട്ടി അവിടുന്ന്‌ കത്തുവരും.''-
തലതല്ലി കരഞ്ഞെത്തിയ പൊന്നയെ ആശ്വസിപ്പിച്ചത്‌ 'ഇക്ക'യായിരുന്നു. ഇക്കയുടെ വാക്കുവിശ്വസിച്ച്‌ പൊന്ന മടങ്ങി. അങ്ങനെതന്നെയാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
    കോയമ്പത്തൂരിലേക്ക്‌ പോയ കോരിയുടെ കത്തുമായാണ്‌ ശിപായി പൊന്നയെ തേടി വീട്ടിലെത്തിയത്‌. എഴുത്തും വായനയും അറിയാത്ത കോരി കോയമ്പത്തൂരില്‍ നിന്നും കത്തെഴുതിയിരിക്കുന്നു. 'ഇക്ക' പറഞ്ഞതുപോലെതന്നെ കോയമ്പത്തൂരിലെ കമ്പനിയില്‍ ജോലി കിട്ടിയ സന്തോഷവര്‍ത്തമാനമാണ്‌ കത്തില്‍. പൊന്നയ്‌ക്കും കുടുംബത്തിനും സന്തോഷത്തിന്‌ അതിരുണ്ടായില്ല. ഇതേസമയത്താണ്‌ കുറ്റിപ്പുറത്തൊട്ടാകെ ആ വാര്‍ത്ത പരന്നത്‌. 
കുറ്റിപ്പുറം പാലം പണിക്ക്‌ നരബലി നടന്നു!
          പക്ഷേ, അതാരെയാണ്‌ എന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. പിന്നീട്‌ പലപ്പോഴായി കോരിയുടെ മൂന്ന്‌ എഴുത്തുകൾ കൂടി വന്നു. വിവാഹം കഴിച്ചതും കുട്ടി ഉണ്ടായതും ഒരുദിവസം എല്ലാവരുംകൂടി അങ്ങോട്ട്‌ വരുന്നുണ്ടെന്നും അറിയിച്ചുള്ള കത്തുകള്‍. അവര്‍ കാത്തിരുന്നു. കോരിയും ഭാര്യയും കുട്ടിയും ഒരു ദിവസം വരുമെന്ന പ്രതീക്ഷയോടെ. കോരി വന്നില്ല. പൊന്ന ഇന്ന്‌ ജീവിച്ചിരിപ്പില്ലെങ്കിലും കോരിയുടെ സഹോദരങ്ങളായ കുഞ്ഞാണ്ടയുടെയും ചില്ലയുടെയും മക്കള്‍ ആ കാത്തിരിപ്പ്‌ തുടരുകയാണ്‌. ഇപ്പോഴും വിശ്വാസത്തിന്റെ കാണാപ്പുറത്തിന്‌ വിരാമമായില്ല. പിന്നെയും എരിഞ്ഞിക്കല്‍ പറങ്ങോടന്‍ ആശാരിയുടെ മുന്നിലെത്തി.
''പാലം പണിക്ക്‌ ബലി കൊടുത്തത്‌ ചീരക്കുഴിയില്‍ പൊന്നയുടെ മകന്‍ കോരിയെ അല്ലേ?''
ചോദ്യം കേട്ട്‌ പറങ്ങോടന്‍ ഇടിവെട്ടേറ്റ മട്ടില്‍ തരിച്ചുനിന്നു.
പിന്നെ, പറങ്ങോടന്‌ ഒന്നും മറച്ചുവയ്‌ക്കാനായില്ല. അയാള്‍ രഹസ്യമായി അറിഞ്ഞ അനുബന്ധസംഭവങ്ങള്‍ പറഞ്ഞുതുടങ്ങി. കോരിയെ ബലി കൊടുക്കാന്‍ തീരുമാനിച്ചത്‌ ചുരുക്കം ചിലര്‍ക്കേ അറിയാമായിരുന്നുള്ളൂ. ആ തീരുമാനമെടുത്തത്‌ മുതല്‍ കോരി ദിവസങ്ങള്‍ക്കൊണ്ട്‌ അസാമാന്യ പുഷ്‌ടിനേടി. പതിനഞ്ചുദിവസത്തിനുശേഷം ഞായറാഴ്‌ച തെരഞ്ഞെടുത്തത്‌ പണിക്കാര്‍ക്ക്‌ ഞായറാഴ്‌ച അവധിയായതിനാലാണ്‌. രാവിലെ ഏഴരമണിയോടെയാണ്‌ കോരി കുറ്റിപ്പുറത്ത്‌ വന്നത്‌. എല്ലാവരുമായി നല്ല ബന്ധത്തിലായിരുന്ന കോരി ഇക്കയുടെ അടുത്തേക്ക്‌ ചെന്നു. ഒന്നാമത്തെ പില്ലറിനെടുത്ത കുഴിയില്‍ വെറ്റില മുറുക്കാന്റെ പൊതി മറന്നുവെച്ചിട്ടുണ്ടെന്നും അത്‌ എടുത്തുകൊണ്ടുവരണമെന്നും കോരിയോട്‌ ഇക്ക പറഞ്ഞു.
                     വേഗം അവന്‍ അവിടേക്ക്‌ ഓടി. പിന്നെ തിരിച്ചുവന്നില്ല. കുഴിയില്‍ ഇറങ്ങിയ കോരിയെ ബലികൊടുത്തു. ആരാണ്‌ ഈ മനുഷ്യക്കുരുതി നടത്തിയതെന്ന്‌ പറങ്ങോടന്‌ അറിയില്ല. കോരിയെ മുറുക്കാന്‍പൊതി എടുക്കാന്‍ പറഞ്ഞയച്ച 'ഇക്ക' തൊട്ടുപിന്നാലെ പോയിരിക്കുമോ? കോരിയെ ബലിനടത്താന്‍ നേരത്തെ നിയോഗിക്കപ്പെട്ടവര്‍ ഉണ്ടായിരുന്നോ? ഏതായാലും ഒരു കാര്യം വ്യക്‌തമാണ്‌. നരബലി നടന്നുവെന്ന്‌ സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യം അറിയാവുന്ന ആരോ ആ രഹസ്യം പുറത്തുവിട്ടു. അങ്ങനെയാണ്‌ കുറ്റിപ്പുറം പാലത്തിന്‌ നരബലി നടന്നുവെന്ന വിശ്വാസം പരന്നത്‌.
                   ഈകാര്യമറിഞ്ഞപ്പോൾ കുറ്റിപ്പുറത്തിനു സമീപവാസിയായ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഭരതൻ സാറിനെ വിളിച്ച്‌ ഇതേക്കുറിച്ച്‌ എന്തെങ്കിലും അറിയുമോ എന്ന് ഞാൻ ചോദിച്ചു. ആദ്യം അദ്ദേഹം മറുപടി പറയാൻ ഒന്ന് മടിച്ചെങ്കിലും പിന്നീട്‌ ചില കേട്ടറിവുകൾ ഞാനുമായി പങ്കുവെച്ചു. അച്ഛനിൽ നിന്നാണ്‌ ഈ കാര്യങ്ങളെക്കുറിച്ചുള്ള കഥകൾ ആദ്യമായി അദ്ദേഹം കേൾക്കുന്നത്‌. അദ്ദേഹം ജനിക്കുന്നതിനും മുൻപ്‌ നടന്ന ഇതൊക്കെ കേട്ടറിവുകൾ മാത്രമാണെന്നും സത്യമെന്താണെന്നൊന്നും തനിക്കറിയില്ല എന്നും ഭരതൻ സാർ പറഞ്ഞെങ്കിൽകൂടിയും വിലപ്പെട്ടൊരു വാചകം ഇതിനിടയിൽ അദ്ദേഹത്തിൽ നിന്നും വീണുകിട്ടി. അതായത്‌ ഈ കാര്യങ്ങൾ നടന്നു എന്ന് പറയപ്പെടുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ, കുറ്റിപ്പുറം ഭാഗത്ത്‌ ജോലിചെയ്യാൻ പോകാനായി മടിച്ചിരുന്നുവത്രേ. ഭീതിജനകമായ കാര്യങ്ങൾ അദ്ദേഹത്തിന്‌ കുറ്റിപ്പുറത്തെകുറിച്ചും പാലത്തെക്കുറിച്ചും പറയാനുണ്ടായിരുന്നു എന്നാണ്‌ എനിക്ക്‌ സംഭാഷണത്തിൽ നിന്ന് മനസ്സിലാക്കിയെടുക്കാൻ സാധിച്ചത്‌.
#Drsethuraman

അഭിപ്രായങ്ങള്‍

  1. ഈ എഴുത്ത് മോഷണമാണ് ഈ സംഭവം യഥാർത്ഥത്തിൽ എഴുതിയത് തിരുർ ദിനേശൻ ആണ്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ എഴുത്തിന്റെ credit ഞാന്‍ എടുത്തിട്ടില്ല. ആളുടെ ഫേസ്ബുക്ക് profile ലിങ്ക് തന്നാല്‍ ഞാന്‍ പോസ്റ്റ് എഴുതിയ ആളുടെ പേര് വൈക്കന്‍ തയ്യാറാണ്. മോശ്ട്ടിച്ചു ഞാന്‍ ഒന്നും നേടുന്നില്ല ഈ ബ്ലോഗില്‍ നിന്നും.

      ഇല്ലാതാക്കൂ
  2. ഇത് ഒന്ന് കണ്ട് നോക്ക്. ഈ വിശ്വാസത്തിന്റെ പിന്നിലുള്ള വിശ്വാസം Vinod Kovoor പാടിയ ഈ പാട്ടിലുണ്ട് : https://youtu.be/3-k_KoFkySQ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore