അലെസ്സാൻഡ്രോ കാഗ്ലിയോസ്‌ട്രോയെപ്പോലെ ഒരു മാന്ത്രികനോ,ടെലിപ്പതി വിദഗ്ദനോ, ജാലവിദ്യക്കാരനോ അതീന്ദ്രീയ ജ്ഞാനിയോ, അതിലപ്പുറം എന്തെങ്കിലുമുണ്ടെങ്കിൽ അതും കൂടിയായിരുന്നു വൂൾഫ് മെസ്സിങ്ങ്.
|
Wolf Messing |
റഷ്യയിലെ പോളിഷ് ജൂതകുടുംബത്തിൽ ജനനം.ശരാശരി കുട്ടിയെപ്പോലെ സാധാരണ ബാല്യം തന്നെ! ഒരിക്കൽ, കുട്ടിയായിരുന്ന മെസ്സിങ്ങ്, തീവണ്ടിയിൽ ടിക്കറ്റില്ലാതെ കയറി. ചെക്കർ വന്നപ്പോൾ അവൻ സീറ്റിനടിയിൽ പമ്മിയിരുന്നു. കയ്യോടെ പിടിച്ച ചെക്കർക്ക് നേരെ എന്തോ ഒരുൾപ്രേരണയാൽ അവൻ പോക്കറ്റിലിരുന്ന കടലാസ് കഷ്ണം നീട്ടി.
"അതുശരി! ടിക്കറ്റ് കൈയിലുണ്ടായിട്ടും നീയെന്നെ പറ്റിച്ചതാണല്ലേ?"
ആ കഷ്ണം വാങ്ങി പഞ്ച് ചെയ്ത ചെക്കർ മെസ്സിങ്ങിനു നേരെ പുഞ്ചിരിച്ചു!മറ്റുള്ളവരുടെ മനസിന്റെ കടിഞ്ഞാൺ തന്റെ കൈകളിലുണ്ടെന്ന് മെസ്സിങ്ങ് ആ നിമിഷം മനസിലാക്കി. ഒരിടത്തും ഒതുങ്ങി നിൽക്കാതെ തേരാപാരാ യാത്രചെയ്യുന്ന സ്വഭാവം മെസ്സിങ്ങ് വളർന്നപ്പോൾ കൂടെ വളർന്നു. ഒളിപ്പിച്ചു വച്ച സാധനങ്ങൾ കണ്ടെത്തൽ, മനസ് വായിച്ചെടുക്കൽ, അവരിൽ സ്വാധീനം ചെലുത്തി പലതും അവരെക്കൊണ്ട് ചെയ്യിക്കൽ തുടങ്ങി അസാധാരണമായ പലകഴിവുകളും മെസ്സിങ്ങ് അനായാസം പരിശീലിച്ചു വികസിപ്പിച്ചെടുത്തു. മറ്റുള്ളവരുടെ ചിന്തകൾ ഒരു തുറന്ന പുസ്തകം പോലെ മെസ്സിങ്ങ് വായിച്ചെടുക്കുമായിരുന്നു. ബുഷ് എന്ന സർക്കസ് കമ്പനിയിൽ ചേർന്ന മെസ്സിങ്ങ് കണ്ണുംപൂട്ടി കാശുവാരി.
ബുഷ് സർക്കസിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഉന്നതരുടെ വസതികളിലും യൂറോപ്യൻ രാജ്യങ്ങളിലെ തലസ്ഥാനങ്ങളിലും പറന്നു നടന്നു പരിപാടിയവതരിപ്പിച്ചു പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന മെസ്സിങ്ങിനെ തേടി ഒരിക്കൽ ഒരാളെത്തി. സർക്കസിലെ പ്രകടനം കണ്ട് കിളിപറന്നു പോയ അയാൾ മെസ്സിങ്ങ് എന്ന മാന്ത്രികന്റെ കഴിവ് പരീക്ഷിച്ചറിയാൻ വന്നതായിരുന്നു. ആദരപൂർവ്വം മെസ്സിങ്ങിനെ തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ച അയാളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് മെസ്സിങ്ങ് അയാളോടൊപ്പം പോയി. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത മെസ്സിങ്ങിനു തന്നെ ക്ഷണിച്ച, ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡിനെ ആദ്യമേ തിരിച്ചറിയാനായില്ല.
ഫ്‌ളാറ്റിലെത്തിയ മെസ്സിങ്ങിനെ പുഞ്ചിരിയോടെ വരവേറ്റത് മറ്റൊരു അതികായനായിരുന്നു. സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ!
ആളെ മനസിലായ മെസ്സിങ്ങ് ആഹ്ലാദവാനായി. കുശലാന്വേഷണത്തിനു ശേഷം തന്റെ കഴിവ് പ്രകടിപ്പിക്കാൻ ആവശ്യപ്പെട്ട ഫ്രോയിഡിനോട് മെസ്സിങ്ങ് പറഞ്ഞു.
"നമ്മളിപ്പോൾ ഇവിടെ മൂന്ന് പേരുണ്ട്. സർ ഇപ്പോൾ ഇവിടെ വച്ചു സംഭവ്യമാകുന്ന എന്തെങ്കിലും മനസ്സിൽ ആഗ്രഹിയ്ക്കൂ.
ഒന്ന് ചിന്തിച്ചതിന് ശേഷം ഫ്രോയ്ഡ് തലകുലുക്കി സമ്മതിച്ചു...
മെല്ലെ എഴുന്നേറ്റു ആൽബർട്ട് ഐൻസ്റ്റീനെ സമീപിച്ച വൂൾഫ് മെസ്സിങ്ങ് ഐൻസ്റ്റീന്റെ മീശയിൽ നിന്നും മൂന്ന് രോമങ്ങൾ പിഴുതെടുത്തു. അവയുയർത്തി കാണിച്ചു കൊണ്ട് മെസ്സിങ്ങ് ഫ്രോയിഡിനെ നോക്കി പറഞ്ഞു.
"ഇതല്ലേ സാർ ആഗ്രഹിച്ചത് ? ആഗ്രഹം കൊള്ളാം..!"
സ്തബ്ധനായ സിഗ്മണ്ട് ഫ്രോയ്ഡ് നിർന്നിമേഷനായി നോക്കി നിൽക്കെ രണ്ടുപേർക്കും അഭിവാദ്യമർപ്പിച്ചു കൊണ്ട് വൂൾഫ് മെസ്സിങ്ങ് മുറി വിട്ടു പോയി.
ഹിറ്റ്ലർ അധികാരത്തിൽ എത്തിയതോടെ പോളണ്ടിൽ താമസമാക്കിയ മെസ്സിങ്ങ് കൃത്യതയാർന്ന പ്രവചനങ്ങളിലൂടെ സ്വദേശത്തും പ്രശസ്തനായിത്തീർന്നു. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പോലീസിനെ സഹായിക്കുമായിരുന്നു മെസ്സിങ്ങ്. അദ്ദേഹത്തെ സന്ദർശിച്ച പ്രമുഖരിൽ പോളണ്ട് പ്രസിഡന്റ് മുതൽ മഹാത്മാ ഗാന്ധി, മർലിൻ മൺറോ എന്നിവരടക്കം ഉൾപ്പെടും. അങ്ങനെയിരിക്കെ വൂൾഫ് മെസ്സിങ്ങ് ഒരു അതിസാഹസം കാണിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രാരംഭഘട്ടം..
"പടിഞ്ഞാറ് ലക്ഷ്യമാക്കി ഫ്യുറർ (ഹിറ്റ്ലർ) നീങ്ങിയാൽ, അതദ്ദേഹത്തിന്റെ മരണത്തിനും ജർമനിയുടെ പതനത്തിനും കാരണമാകും."
വൂൾഫ് മെസ്സിങ്ങ് മുന്നറിയിപ്പായി പ്രവചനം നടത്തി. കലിപൂണ്ട അഡോൾഫ് ഹിറ്റ്ലർ കണ്ണും പൂട്ടി മെസ്സിങ്ങിനെ തട്ടിക്കളയാൻ ഉത്തരവിട്ടു. തേർഡ് റൈക് നിലം പൊത്തുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ വൂൾഫ് മെസ്സിങ്ങിന്റെ തല തനിക്കു കൊണ്ടുവന്നു തരുന്നവന് രണ്ടു ലക്ഷം ജർമൻ മാർക്ക് (അന്നത്തെ മൂല്യം വച്ചു കേരളം മൊത്തം കിട്ടും) സമ്മാനവും പ്രഖ്യാപിച്ചു. ഫ്യുററുടെ കോപത്തിന്റെ തീവ്രത നല്ലപോലെ അറിയാമായിരുന്ന മെസ്സിങ്ങ് സ്ഥലം വിട്ടു. മാർഗ്ഗമധ്യേ വാഴ്സൊയിൽ വച്ച് ഗസ്റ്റപ്പോ മെസ്സിങ്ങിനെ പിടികൂടി.
'താങ്കൾ ആരാണ് ?'
ഒരു കലാകാരൻ!
"കള്ളം പറയുന്നോ ? നീ വൂൾഫ് മെസ്സിങ്ങ് ആണെന്ന് ഞങ്ങൾക്കറിയാം"
മൂക്കിനൊരു അടിയേറ്റ മെസ്സിങ്ങ് തലകറങ്ങി വീണു.. കണ്ണുതുറക്കുന്നത് ഗസ്റ്റപ്പോ ഇന്ററോഗേഷൻ റൂമിൽ ആയിരുന്നു.
ബദ്ധപ്പെട്ട് മിഴികൾ വലിച്ചു തുറന്ന മെസ്സിങ്ങ് കമാൻഡർ റാങ്കിലുള്ള ഒരുദ്യോഗസ്ഥനിൽ തന്റെ ദൃഷ്ടി കേന്ദ്രീകരിച്ചു. നിമിഷങ്ങൾക്കകം അയാൾ മെസ്സിങ്ങിന്റെ നിയന്ത്രണത്തിലായി. ആ ഓഫിസറെക്കൊണ്ട് മറ്റുള്ളവരെ മുഴുവൻ ഒരു സെല്ലിൽ കയറ്റി ലോക്ക് ചെയ്യിച്ച് വൂൾഫ് മെസ്സിങ്ങ് തന്ത്രപൂർവ്വം ജർമനിയുടെ അതിർത്തി കടന്നു. വുൾഫ് മെസ്സിങ്ങിന്റെ വരവറിഞ്ഞ ഒരു ബുദ്ധിരാക്ഷസൻ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
സാക്ഷാൽ ജോസഫ് സ്റ്റാലിൻ!
"മണിക്കൂറുകൾക്കകം എനിയ്ക്കവനെ ഇവിടെ ക്രെംലിനിൽ വേണം!!"
തന്റെ പ്രൈവറ്റ് ജറ്റ് അയച്ചു കൊടുത്ത് സ്റ്റാലിൻ ഉത്തരവിട്ടു. സ്റ്റാലിന്റെ സുഗ്രീവാജ്ഞ അക്ഷരംപ്രതി നടപ്പിലാക്കപ്പെട്ടു. വൂൾഫ് മെസ്സിങ്ങിനെ നിന്ന നില്പിൽ പൊക്കി...റഷ്യൻ ചാരസംഘടനയായ NKBD യൂണിഫോം അണിഞ്ഞ ഉന്നത ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വൂൾഫ് മെസ്സിങ്ങ് സ്റ്റാലിന് മുന്നിലേക്ക് ആനയിക്കപ്പെട്ടു.
"ഗുഡ്ആഫ്റ്റർനൂൺ മിസ്റ്റർ വൂൾഫ് മെസ്സിങ്ങ്.!"
സ്റ്റാലിന്റെ ഘനഗംഭീരമായ ശബ്ദം ഹാളിൽ മുഴങ്ങി...
മിലിട്ടറി ഹാറ്റ് ധരിച്ചു യൂണിഫോമിൽ അനുചരവൃന്ദത്തോടൊപ്പം കടന്നു വരുന്ന ആ ദീർഘകായനെ മെസ്സിങ്ങ് ഇമചിമ്മാതെ നോക്കി.
"മുഖവുരയില്ലാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം.നാളെ ഈ സമയത്ത് താങ്കൾ എന്നെ മുഖം കാണിക്കണം. അറിഞ്ഞിടത്തോളം താങ്കൾക്കു പെര്മിഷനോ അപ്പോയിന്റ്മെന്റോ ആവശ്യം വരില്ലല്ലോ, അല്ലേ?"
സ്റ്റാലിൻ ഉത്തരവിട്ടു
"താങ്കൾക്ക് പോകാം...'
എല്ലാം നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു..
ഈശ്വരനിലും അതിന്ദ്രീയതയിലും ഒന്നും വിശ്വസിക്കാത്ത സ്റ്റാലിൻ തന്റെ സിദ്ധികളെ പരീക്ഷിക്കയാണെന്ന് മനസിലായ വൂൾഫ് മെസ്സിങ്ങ് കുലുങ്ങിയില്ല.
പിറ്റേന്ന്..
ഉറച്ച ചുവടുകളോടെ സ്റ്റാലിന്റെ കൺട്രി ഹൌസ് ലക്ഷ്യമാക്കി റെഡ് ആർമി യൂണിഫോം ധരിച്ച ഒരാൾ നടന്നടുത്തു.
യൂണിഫോം കണ്ട പാടെ ആളെ മനസിലായ പട്ടാളക്കാർ ഉടനടി ഗേറ്റ് തുറന്നു കൊടുത്തു. ബേറെയ സ്റ്റേറ്റ് സെക്യൂരിറ്റിയുടെ കമ്മീഷണർ ജനറൽ ആയിരുന്നു അത്.. മറിച്ചു ചിന്തിക്കാൻ സ്റ്റാലിന്റെ അംഗരക്ഷകർക്കും സാധിച്ചില്ല.. വൂൾഫ് മെസ്സിങ്ങ് അവരെ അനുവദിച്ചില്ല എന്നതാണ് ശരി.
സർവ്വരെയും കബളിപ്പിച്ചു മൂപ്പർ അകത്തു കടന്നു!
സ്റ്റാലിന്റെ അടുത്ത പരീക്ഷണം കുറച്ചു കട്ടിയുള്ളതായിരുന്നു. യാതൊരു രേഖകളും ഇല്ലാതെ സ്റ്റേറ്റ് ബാങ്കിൽ നിന്നും പണം കൊണ്ടുവരാൻ അദ്ദേഹം ഉത്തരവിട്ടു. അതും ഒരു ലക്ഷം റഷ്യൻ റൂബിൾ! നേരെ വണ്ടിയോടിച്ചു ബാങ്കിൽ ചെന്ന മെസ്സിങ്ങ് കാഷ്യറെ സമീപിച്ചു.ഒരു വെള്ള പേപ്പർ കാണിച്ചു ചെക്കാണെന്ന് തെറ്റിധരിപ്പിച്ചു നിഷ്പ്രയാസം പണം പിൻവലിച്ചു മെസ്സിങ്ങ് സ്റ്റാലിനു മുന്നിലെത്തി. ദൃഷ്ടിയ്ക്ക് ഗോചരമല്ലാത്ത, കമ്മ്യൂണിസത്തിനു പിടികിട്ടാത്ത പലതും ഈ ലോകത്ത് ഉണ്ടെന്നു ജോസഫ് സ്റ്റാലിൻ എന്ന ഏകാധിപതിയ്ക്ക് അന്നാദ്യമായി മനസിലായി. ഒടുവിൽ രോഗം ബാധിച്ചു സർജറിക്ക് കൊണ്ടുപോകും വഴിയ്ക്ക് തന്റെ പോർട്രെയിറ്റ് നോക്കി അദ്ദേഹം പറഞ്ഞു.
"അവസാനിച്ചിരിക്കുന്നു വൂൾഫ് മെസ്സിങ്ങ്..നിനക്കിനി ഇവിടേക്ക് ഒരു മടക്കമില്ല..
ദുരൂഹതകളുടെ രാജകുമാരന്റെ ആ പ്രവചനവും പിഴച്ചില്ല!
ആരുടെ മനസ് വായിക്കാനും നിയന്ത്രിക്കാനും മെസ്സിങ്ങിനു സാധിക്കും എന്ന് മനസിലായത് കാരണം സ്റ്റാലിൻ ഒരേ സമയം ഭയന്നും വിലകൊടുത്തും നടന്ന ഒരേയൊരു വ്യക്തിയാണ് വൂൾഫ് മെസ്സിങ്ങ്.
സ്റ്റാലിൻ മെസ്സിങ്ങിനെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നു ലോകത്ത് ആർക്കുമറിയില്ല. രഹസ്യരേഖകളിൽ വളരെ ചുരുക്കം വിവരങ്ങൾ മാത്രമേ മെസ്സിങ്ങിനെ പറ്റിയുള്ളൂ. അവർ തമ്മിൽ വളരെ സങ്കീർണ്ണമായ ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് മാത്രം.
ഒരുപക്ഷെ ജൻമനാൽ അതീന്ദ്രിയസിദ്ധിയും ആയി ജനിച്ച ലോകത്തിലെ അദ്യത്തെ അളായിരിക്കാം...........#വൂൾഫ്_മെസ്സിങ്ങ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ