പ്രകൃതിദുരന്തങ്ങൾ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങൾ ലോകത്തിൽ ആദ്യമല്ല. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയായ സംസ്‌ഥാനം കൂടിയാണ്. കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം തെണ്ണൂറ്റിയൊമ്പതിലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്കം എന്നു പഴമക്കാരുടെ ഇടയിൽ പ്രചാരമുള്ള 1924–ലെ വെള്ളപ്പൊക്കമാണ്.
|
മൂന്നാർ പട്ടണം -വെള്ളപ്പൊക്ക സമയത്തു |
ഇതു കേരളത്തെ തന്നെ മാറ്റിമറിച്ചു. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടൂതൽ ദുരിതമനുഭവിച്ചത് കേരളത്തിന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറാണ്. ഇന്നത്തെ മൂന്നാർ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ച പ്രദേശമാണെന്നു ചിലർക്കു മാത്രമേ അറിയുകയുള്ളൂ. മൂന്നാറിൽ വർഷങ്ങൾക്കു മുമ്പ് ട്രെയിൻ ഓടിയിരുന്നു. ഇന്നു ട്രെയിൻ ഓടിയിരുന്ന കഥകൾ ചരിത്രത്തിൽ മാത്രം. മൂന്നാറിൽ ട്രെയിൻ ഓടിയിരുന്നതിന്റെ തെളിവായി കുറച്ചു ശേഷിപ്പുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ദാരുണമായ ദുരന്തമുണ്ടായത്. കൊല്ലവർഷം 1099–ൽ വെള്ളപ്പൊക്കവും പേമാരിയും ഉണ്ടായതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്ന് പഴമക്കാർ ആ ദുരന്തത്തെ വിളിക്കുന്നത്.
കേരളത്തിൽ നിലവിൽ റെയിൽവേ സംവിധാനമില്ലാത്ത ജില്ലകളാണ് ഇടുക്കിയും വയനാടും. എന്നാൽ, ഒരു കാലത്ത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ റെയിൽവേ ഗതാഗതം ഉണ്ടായിരുന്നു. ഇടുക്കിയിൽ 1902 ൽ ആരംഭിച്ച റെയിൽ ഗതാഗതം 1924 ലെ വെള്ളപ്പൊക്കത്തിൽ നാമവശേഷമായി. മൂന്നാറിൽ നിന്നു ടോപ്പ് സ്റ്റേഷൻ (തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ഒരു സ്‌ഥലം. കേരള തമിഴ്നാട് അതിർത്തി) വരെ ഉണ്ടായിരുന്ന റെയിൽവേയാണ് ’കുണ്ടളവാലി റെയിൽവേ’ എന്ന പേരിലറിയപ്പെട്ടിരുന്നത്.
|
Mrs._A.W._John_on_Monorail_(1902–1908) |
പ്രധാനമായും മൂന്നാറിൽ നിന്നു തേയില കയറ്റുമതിക്കുവേണ്ടിയായിരുന്നു ഇവിടെ ട്രെയിൻ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. അന്നു മോണോ റെയിൽ പാതയായിരുന്നു. ഒരേയൊരു പാളം മാത്രമുള്ള റെയിൽവേ സംവിധാനത്തിനാണ് മോണോ റെയിൽ എന്നു പറയുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോ റെയിൽ സംവിധാനമുണ്ടായിരുന്നത് കുണ്ടളവാലിയിലായിരുന്നു. മുമ്പിലെയും പിന്നിലെയും ചക്രങ്ങൾ പാളം വഴി സഞ്ചരിക്കുമ്പോൾ ട്രെയിൻ മറിയാതിരിക്കാൻ ഇരു വശങ്ങളിലും വലിയ ചക്രങ്ങൾ കാണും. ഈ ചക്രം പാളത്തിനു സമാന്തരമായ ചെറിയ റോഡിൽ കൂടിയായിരിക്കും സഞ്ചരിക്കുന്നത്. ഇതാണ് മോണോ റെയിലിന്റെ സംവിധാനം. കാളകളെ ഉപയോഗിച്ചായിരുന്നു ആദ്യകാലത്തു മോണോ റെയിൽ പ്രവർത്തിപ്പിച്ചിരുന്നത്. മോണോ റെയിൽ വഴി മൂന്നാറിൽ നിന്നും ടോപ്പ് സ്റ്റേഷനിലെത്തുന്ന തേയിലപ്പെട്ടികൾ അവിടെ നിന്നും അഞ്ചു കിലോമീറ്റർ താഴെയുള്ള കോട്ടാഗുഡിയിലേക്കു റോപ്പ്വേ വഴിയാണ് എത്തിച്ചിരുന്നത്. അവിടെ നിന്നും റോഡുമാർഗം 15 കിലോമീറ്റർ അകലെയുള്ള ബോഡിനായ്ക്കന്നൂരിലെത്തുന്ന ചരക്കുകൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും കപ്പൽ വഴി ഇംഗ്ലണ്ടിലേക്കും മറ്റും അയയ്ക്കുന്നതായിരുന്നു പതിവ്.
1908–ൽ മോണോ റെയിൽവേ സംവിധാനം മാറി നാരോഗേജ് പാതകൾ നിലവിൽ വന്നതോടെ യഥാർഥ ട്രെയിനിന്റെ കാലമായി. ലൈറ്റ് സ്റ്റീം ലോക്കോമോട്ടീവ് എൻജിനുപയോഗിച്ചുള്ള ട്രെയിനായിരുന്നു പിന്നീട് അവിടെ സർവീസ് നടത്തിയിരുന്നത്. പഴയ കൽക്കരി എൻജിൻ തന്നെയാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. മൂന്നാറിനും ടോപ്പ് സ്റ്റേഷനുമിടയ്ക്ക് മധുപ്പെട്ടി, പലാർ എന്നീ രണ്ടു സ്റ്റേഷനുകളും ഉണ്ടായിരുന്നു.
ആരംഭിക്കുന്നതിനെല്ലാം അവസാനം ഉണ്ടെന്നു എം.ടി. വാസുദേവൻ നായർ രണ്ടാംമൂഴത്തിൽ പ്രതിപാതിച്ചതു പോലെ കുണ്ടളവാലിക്കുമുണ്ടായിരുന്നു അവസാനം. 1924–ലെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിൽ പെയ്ത മഴയായിരുന്നു കുണ്ടളവാലിയുടെ ഘാതകൻ. സമുദ്രനിരപ്പിൽ നിന്ന് 6,500 അടിയിലേറെ ഉയരത്തിലുള്ള മൂന്നാറിനെ വരെ വെള്ളപ്പൊക്കം ബാധിച്ചു. 99ലെ വെള്ളപ്പൊക്കമെന്നു പേരുകേട്ട പ്രളയം മൂന്നാറിനെ നശിപ്പിച്ചുകളഞ്ഞു. ഒപ്പം കുണ്ടളവാലിയെയും. ബ്രട്ടീഷുകാരുടെ പ്രിയപ്പെട്ട താവളമായിരുന്ന അന്നത്തെ മുന്നാർ അറിയപ്പെട്ടിരുന്നത് ഏഷ്യയിലെ സ്വിറ്റ്സർലാൻഡ് എന്നായിരുന്നു. 99ലെ വെള്ളപ്പൊക്കത്തിൽ മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയിൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. വൻമരങ്ങൾ കടപുഴകി വീണു. മാട്ടുപെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്‌ഥലത്തു തനിയെ ഒരു ബണ്ട് രൂപപ്പെട്ടു. ഇന്ന് ഇവിടെ ചെറിയൊരു അണക്കെട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും മഴ തുടർന്നു. രാവും പകലും പെയ്ത മഴയിൽ മൂന്നാറിന്റെ വിവിധ സ്‌ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നു. അണക്കെട്ട് പൊട്ടിയതു പോലെയുള്ള വെള്ളപ്പാച്ചിലിൽ മൂന്നാർ പട്ടണം തകർന്നു തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി അപ്രത്യക്ഷമായി.
#copypaste
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ