ദശാബ്ദങ്ങൾക്കു മുമ്പാണ് , എഴുപതുകൾക്കും മുമ്പ്....പെൺകുട്ടികളുള്ള വീടുകൾക്ക് ഒരു പ്രത്യേക സൗരഭ്യമായിരുന്നു!
"ഞെട്ടണ്ട" ....പരിഹസിക്കാനും വരട്ടെ...ഇതൊരു വാസ്തവമാണ്.കാരണമുണ്ട്
കേരളത്തിലെ കുടുംബങ്ങൾക്ക് സൗരഭ്യവും സമ്പത്തും അന്നു നൽകിയിരുന്നത് പ്രകൃതിയുടെ സുഗന്ധവാഹിനികളായ വെരുകു കളായിരുന്നു. അവ തന്നെയുണ്ടായിരുന്നു പല തരം . ഇന്നും വെരുകുകളുണ്ട് കേരളത്തിൽ. എന്നാൽ, വംശനാശത്തിന്റെ വക്കിലാണ്. അതു മാത്രമല്ല, വനംവന്യജീവി സംരക്ഷണ നിയമം സൃഷ്ടിച്ചതോടെ സമ്പൂർണമായും വംശനാശം സംഭവിച്ചൊരു പാവം വിശിഷ്ട ജീവിയാണ് മലബാറി വെരുക്. വെരുകുകൾ നാലു കിലോയോളം മാത്രം തൂക്കം വരുന്ന മാർജാരവർഗമാണ്.
എന്നാൽ മലബാറി സിവെറ്റ് എന്നറിയപ്പെടുന്ന ഈയിനം എട്ടുകിലോയോളം തൂക്കം വരുന്നവയായിരുന്നു. ഇവയെ പണ്ടു കാലത്ത് വീടുകളിൽ സ്ത്രീകൾ വളർത്തിയിരുന്നു . വെരുകിനെ ഇണ ചേർത്തേ അവർ വളർത്തിയിരുന്നുള്ളു .
അതിനൊരു കാരണമുണ്ട് വെരുകിൻ പുഴു എന്നറിയപ്പെടുന്ന സിവെറ്റിന ലഭിക്കാൻ അതാവശ്യമായിരുന്നു. ഇണയെ ആകർഷിക്കാൻ വേണ്ടിയാണ് ആൺ വെരുക് സിവെറ്റിന ഉൽപാദിപ്പിക്കുന്നത് . ആ സ്രവം ആൺ വെരുക് സമീപത്തുളള കമ്പുകളിലോ കല്ലുകളിലോ മരങ്ങളിലോ ഒക്കെ തേച്ചു വയ്ക്കാറാണ് പതിവ് .ഈ സ്രവം ഉണങ്ങിക്കഴിയുമ്പോൾ അത് അടർത്തിയെടുക്കുന്നതാണ് വെരുകിൻ പുഴു അഥവാ സിവെറ്റിന. മാസ്മരികമായ സൗരഭ്യമുണ്ടെന്നതിനോടൊപ്പം അമൂല്യമായൊരു ഔഷധി കൂടിയാണ് ഇത് . അതു കൊണ്ട് ഇന്ത്യയിലെ പാരമ്പര്യ വൈദ്യ കുടുംബങ്ങളിലെല്ലാം പണ്ട് വെരുകിനെ വളർത്തിയിരുന്നു .
20 വർഷത്തോളമാണിവയുടെ ആയുസ്. രാത്രിയാണ് ഇര തേടുന്നത് എന്നതും രാത്രിയിൽ ഇവ ശബ്ദമുണ്ടാക്കുമെന്നതുമാണ് ആകെയുള്ള പ്രശ്നം. അതുകൊണ്ട് വീടകങ്ങളിൽ ഇവയെ വളർത്തിയിരുന്നില്ല. അല്പമകലെ കൂടൊരുക്കിയാണ് ഇവയെ വളർത്തിയിരുന്നത്. എഴുപതുകളിൽ ഒരു ഗ്രാം വെരുകിൻ പുഴുവിന് 200 രൂപയുണ്ടായിരുന്നു.
അന്നൊന്നും പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കുന്നതിനുള്ള സ്വർണമുണ്ടാക്കാൻ വെരുക് കേരളത്തിലെ അമ്മമാരെ ചില്ലറയൊന്നുമല്ല സഹായിച്ചത്. പണ്ടു കാലത്ത് കേരളത്തിലെ രാജാക്കന്മാർ വെരുകിൻ പുഴു ഉപയോഗിച്ചുള്ള പുകവലി ശീലമാക്കിയിരുന്നു. ആഢ്യത്വത്തിന്റെ, ആരോഗ്യത്തിന്റെ, ആസ്വാദനത്തിന്റെ പ്രതീകമായിരുന്നു വെരുകിൻ പുഴു മിശ്രിതം നിറച്ച ഹുക്കകൾ. അതുപയോഗിക്കുന്നവർക്കും ആ പുക ഏൽക്കുന്നവർക്കും ഒരു പോലെ ഉണർവു പകർന്നിരുന്നു ഈ വെരുകിൻ പുഴു ഹുക്കകൾ ...! പൗരാണികാചാര്യന്മാരായ
അഗസ്ത്യരും പുലസ്ത്യരും പുലിപ്പാണിയും ധന്വന്തരിയുമെല്ലാം വെരുകിന്റെ അപ്രമാദിത്വം എടുത്തു പറഞ്ഞിട്ടുള്ളവരാണ് തങ്ങളുടെ കവിതകളിലൂടെ . തന്നെയല്ല , ഇതിന്റെ ചർമവും മാംസവും ഉപയോഗപ്രദമായിരുന്നു. ചർമം വിവിധ ഉൽപന്നങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ആരോഗ്യദായകവും രുചികരവുമായ ഭക്ഷണമായിരുന്നു ഇതിന്റെ മാംസം . ഇതെല്ലാം തദ്ദേശവാസികൾക്ക് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്ന കാലത്ത് വെരുകിനങ്ങൾക്ക് ക്ഷാമമുണ്ടായിരുന്നില്ല .
പൂച്ചയുടെ വർഗത്തിൽ പെട്ട വെരുകിനെ വളർത്തു മൃഗമാക്കിയിരുന്ന ആ കാലം എന്നു നഷ്ടപ്പെട്ടോ അന്നു തുടങ്ങി വെരുകിന്റെ കഷ്ടകാലവും . കൂട്ടത്തിൽ രാജാവായ മലബാറി സിവെറ്റ് ഉന്മൂലനാശനം ചെയ്യപ്പെട്ടു . ഇന്നാകെ മലയാളിക്കോർക്കാനുള്ളത് ദശാബ്ദങ്ങൾക്ക് മുമ്പ് ആരോ വേട്ടയാടി പിടിച്ച വെരുകിന്റെ ചർമം മാത്രം ....വനംവന്യജീവി സംരക്ഷണ നിയമത്തിന്റെ ഭാഗമായി വെരുക് സംരക്ഷിത ജീവിയാണെന്നും അതിനെ വേട്ടയാടി പിടിക്കാനോ വളർത്താനോ പാടില്ലെന്നുമുള്ള കർശന വിലക്കു വീണതോടെയാണ് വെരുക് വംശനാശ ഭീഷണിയിലായത്. ഫലത്തിൽ വന്യ ജീവി സംരക്ഷണ നിയമം വെറും കത്രികപ്പൂട്ടായതു മാത്രം മിച്ചം.
ഉദാഹരണമായി വളർത്തു പക്ഷിയായതോടെ വംശവർധനയേറെ ഉണ്ടായ ഒരു കാട്ടു പക്ഷിയാണ് കാട എന്നും മറക്കരുത്. ഇവിടെ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു.
- വെരുകിനെ വളർത്തിയാൽ ആർക്കാണു ചേതം?
- വെരുക് വളർത്തുമൃഗമാക്കപ്പെട്ടാൽ എന്താണു ദോഷം?
- വെരുകിൻ പുഴു വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചു വിതരണം ചെയ്യുന്നതിനു വേണ്ടിയുള്ള കാർഷിക വ്യാവസായിക പ്രവർത്തനങ്ങളെ കുറിച്ച് എന്താണാരും പഠിക്കാത്തത്?
- അനിമൽ ഹസ്ബൻഡറി വിഭാഗത്തിൽ ഇതിനെ ഉൾപ്പെടുത്തിയാൽ കൂടുതൽ വംശവർധനയുണ്ടാകുകയില്ലേ ..?
- പുതിയൊരു മാംസം കൂടി വിൽപനയ്ക്കെത്തില്ലേ ?
- തുകൽ വ്യവസായ മേഖലയിൽ പുതിയ ഉൽപന്നങ്ങളുണ്ടാകില്ലേ ?
ചിന്തിക്കണം, ചിന്തിച്ചേ പറ്റൂ .ഇന്നു വെരുകിൻ പുഴു ലഭ്യമാകുന്ന സൗത്തിന്ത്യയിലെ ഒരേയൊരു അംഗീകൃത കേന്ദ്രം തിരുപ്പതി ക്ഷേത്രമാണ് . അവിടെ ധാരാളം വെരുകുകളുണ്ട് . വെരുകിൻപുഴുവും ലഭ്യം . ശബരിമലയ്ക്കു പോകുന്ന ഭക്തർ കെട്ടുമുറുക്കിൽ കൊണ്ടുപോകാനും ഇതുപയോഗിച്ചിരുന്നു എന്നു കൂടി ചേർത്തു വായിക്കണം. എന്നു തന്നെയല്ല വെരുകിന്റെ ഇഷ്ടഭക്ഷണമാണ് നന്നായി പഴുത്ത കാപ്പിക്കുരു.
വെരുക് വളരെ വൃത്തിയുള്ള ജീവിയാണ്. അതുകൊണ്ട് നന്നായി പഴുത്ത നല്ല പഴങ്ങൾ മാത്രമേ അവ തെരഞ്ഞെടുത്തു കഴിക്കുകയുള്ളൂ . അതാകട്ടെ പഴുത്ത കാപ്പിക്കുരുവിന്റെ മാംസള ഭാഗം മാത്രമേ അവ കഴിക്കൂ. ബാക്കി കാഷ്ഠിച്ചു കളയും. ഇന്ന് വെരുക് ഭക്ഷിച്ചു കാഷ്ഠിക്കുന്ന കാപ്പിക്കുരുവിന് അന്താരാഷ്ട്ര തലത്തിൽ വൻ ഡിമാൻഡാണ് . നിങ്ങൾ കേട്ടിട്ടുണ്ടാകും , സിവെറ്റ് കോഫി എന്നറിയപ്പെടുന്ന ഇത് പാർക്കിൻസൺസിനും അൽഷിമേഴ്സിനുമൊക്കെ ആശ്വാസം പകരുന്നതായാണ് പുതിയ വാർത്തകൾ . ഒരു കപ്പ് സിവെറ്റ് കോഫിക്ക് അമെരിക്കയിൽ 25 ഡോളറാണ് . കേരളത്തിലെ കാപ്പിത്തോട്ടങ്ങളിൽ വെരുകിന്റെ ശല്യം മുൻപ് കൂടുതലായിരുന്നു ....ഇപ്പോഴുമുണ്ട് . അങ്ങനെയുള്ളപ്പോൾ വെരുകിനെ വളർത്താനും വെരുകിൻ കാഷ്ഠമായി വരുന്ന കാപ്പിക്കുരു തരം തിരിച്ചു കഴുകിയുണക്കി വറുത്തു വിദേശ മാർക്കറ്റിലിറക്കാനും എന്തു കൊണ്ടു നമുക്കു ശ്രമിച്ചു കൂടാ ?
കേട്ടിട്ടുണ്ടോ, ബ്ലാക് ഐവറി കോഫി എന്ന് ? ബ്ലാക് ഐവറി കോഫി.തായ്വാനിൽ ക്യാനഡക്കാരനായ ബ്ലെയ്ക് ഡിന്കിൻ തുടങ്ങിയ ഈ ഐഡിയ ഇന്ന് ആഗോളതലത്തിൽ നമ്പർ വൺ ...ഒരു കപ്പ് കാപ്പിക്ക് 3500 രൂപ; ഒരു കിലോ കാപ്പിപ്പൊടിക്ക് 70,000 രൂപ. തായ്ലൻഡിൽ വേനല്ക്കാലത്ത് ആനകള് വന് തോതിൽ പഴുത്ത കാപ്പിക്കുരു കഴിക്കാറുണ്ടെന്ന് അറിഞ്ഞ ബ്ലെയ്ക് പരീക്ഷണത്തിനായി ആനപ്പിണ്ടത്തിലെ കാപ്പിക്കുരു ശേഖരിച്ചു. അവ വറുത്ത് ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചു നോക്കിയപ്പോൾ, സ്വാഭാവികമായുള്ള നേരിയ കയ്പ് പോലുമില്ലാത്ത മികച്ച രുചിയുള്ള കാപ്പി. വിപണിയിലിറക്കിയപ്പോൾ വൻപിച്ച ഡിമാൻഡ്. അതോടെ വ്യാവസായികാടിസ്ഥാനത്തിലാക്കി. ആനകളെ കാപ്പിക്കുരു തീറ്റിച്ച് അവയുടെ വിസർജ്യത്തില്നിന്നു കാപ്പിക്കുരു ശേഖരിക്കുകയെന്നത് അത്ര എളുപ്പമല്ല. ആന കഴിക്കുന്ന കാപ്പിക്കുരുവിന്റെ അധികഭാഗവും ദഹിക്കും. ദഹിക്കാതെ പുറംതള്ളുന്ന കാപ്പിക്കുരുവാണ് പൊടിയാക്കാൻ ഉപയോഗിക്കുന്നത്. ഒരു ആനയ്ക്ക് 33 കിലോഗ്രാം കാപ്പിക്കുരു കഴിക്കാൻ നല്കിയാൽ ശരാശരി ഒരു കിലോ മാത്രമേ ദഹിക്കാതെ ലഭിക്കൂ. അങ്ങനെ നിരവധി ആനകള്ക്ക് കാപ്പിക്കുരു നല്കിയാണ് ബ്ലാക്ക്ഐവറിക്കുള്ള കുരു ശേഖരിക്കുന്നത്. ആനപാപ്പാന്മാരുടെ ഭാര്യമാരാണ് ആനപ്പിണ്ടത്തില്നിന്നും കാപ്പിക്കുരു എടുക്കുന്നത്. തായ്ലൻഡിലെ ഒരു ആനസംരക്ഷണ കേന്ദ്രവുമായി ചേർന്നാണ് ബ്ലെയ്ക് ഈ പദ്ധതി വിജയത്തിലത്തിക്കുന്നത്. നമ്മുടെ ആനയുടമകൾക്ക് എന്തു കൊണ്ടിതു ചെയ്തു കൂടാ? ഇത്തരം പരിസ്ഥിതി സൗഹൃദ വികസന ചിന്തകൾ എന്തുകൊണ്ടു നമുക്കുണ്ടാകുന്നില്ല? നാടുമുടിക്കുന്ന കോൺക്രീറ്റു കാടു നിർമാണം മാത്രമേ കാശു നൽകൂ എന്നു കരുതുന്നവർക്ക് ഇങ്ങനൊന്നു കളം മാറ്റി ചവിട്ടിക്കൂടേ?
ഇതൊക്കെയല്ലേ ഗാഡ്ഗിലും പറഞ്ഞത്? തനതു ജന്തുസസ്യ ജൈവവൈവിധ്യം സംരക്ഷിക്കണം എന്ന്? ഇതൊക്കെ വാങ്ങാൻ വരുന്ന ടൂറിസ്റ്റുകൾക്ക് തനത് ആവാസവ്യവസ്ഥയിൽ കൊച്ചു ഹോംസ്റ്റേകൾ മാത്രം അനുവദിക്കണം.അതു പരമ്പരാഗതമായ പ്രകൃതിയോടിണങ്ങിയ ഹോംസ്റ്റേകൾ. അത്യാവശ്യം സർക്കാർ മന്ദിരങ്ങൾ മാത്രം മതി. അതു തന്നെ രണ്ടു നിലയിൽ കൂടരുത്. ഇനിയും പോരാത്തവർക്ക് ഭാരതീയ ശൈലിയിലുള്ള തടി, മുള വീടുകളും ഏറുമാടങ്ങളുമാകാം. സുരക്ഷിതമായവ പണിയണമെന്നു മാത്രം. ഇതൊക്കെയാണ് നമ്മുടെ അയൽ രാജ്യങ്ങൾ ചെയ്യുന്നത്. തദ്ദേശീയ ജന്തു വൈവിധ്യത്തെ സാധാരണക്കാർക്കു വളർത്താനുള്ള അനുവാദം നൽകണം. അങ്ങനെയെങ്കിൽ വെരുകിനെയും വരയാടിനെയും പോലുള്ളവയെ കൂടുതൽ നമുക്കു വളർത്താനാകും. അവയുടെ വംശം സംരക്ഷിക്കപ്പെടുമെന്നു മാത്രമല്ല, സിവെറ്റ് കോഫിയും മറ്റും കേരളത്തിന്റെ മുഖമുദ്രകളാകും. ഇതൊക്കെ സാധാരണക്കാർക്കു പോലും വളരാൻ വഴിയൊരുക്കും. അതെ, പശ്ചിമഘട്ടത്തെ തുരന്നിട്ടു മാത്രമേ കാശുണ്ടാക്കാനാവൂ എന്നൊരു നിർബന്ധവുമില്ല. കേരളത്തിനു തനതു വനവിഭവങ്ങളുണ്ട്. ഏറെ വിലപിടിപ്പുള്ള വനവിഭവങ്ങൾ. അവ ഉപയോഗിക്കാൻ അനുവാദമുണ്ടാകണം. വളർത്താനും സംരക്ഷിക്കാനും അനുവാദം വേണം. അത്രയേ വേണ്ടൂ. എങ്കിലീ നാടിന് പുതിയൊരു തുടക്കമാകും. കാലത്തിനു ചേർന്ന മുന്നേറ്റത്തിനു മുൻനടക്കാനുമാകും.
(കടപ്പാട്)
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ