രണ്ടുതരം തട്ടിപ്പുകാരുണ്ട് ഈ ലോകത്ത്. ഒന്ന്, തട്ടിപ്പിനെ ഉപജീവനമാക്കിയവര്‍. രണ്ട്, തട്ടിപ്പ് ഒരു കലയാക്കി അതിനെ ഉപാസിച്ചു ജീവിക്കുന്നവര്‍. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്, ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ തട്ടിപ്പുകാരനായ, മിഥിലേഷ് കുമാര്‍ ശ്രീവാസ്തവയുടെ സ്ഥാനം. പേര് കേട്ടിട്ടില്ല എന്നാണോ? ഇത് ആ മനുഷ്യന്റെ വീട്ടുകാര്‍ ഇട്ട പേരാണ്. അത് തികയില്ല എന്ന് ബോധ്യപ്പെട്ട അയാള്‍ ഇടയ്ക്കിടെ പുതിയ പേരുകള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. ഓരോതവണ പേരുമാറ്റുമ്ബോഴും അതിനെ സാധൂകരിക്കാനുള്ള രേഖകളും അയാള്‍ സ്വയം ചമച്ചുകൊണ്ടിരുന്നു. അതില്‍ ഒരു പേര് പൊലീസുകാര്‍ പറഞ്ഞു പ്രസിദ്ധമാക്കി, അതാണ് ഇന്ത്യയിലെ തട്ടിപ്പിന്റെ പര്യായമായ ശ്രീമാന്‍ നട്വര്ലാല്.
ബിഹാറിലെ സിവാന്‍ ജില്ലയിലെ ബാംഗ്റാ ഗ്രാമത്തില്‍ ജനിച്ച ശ്രീവാസ്തവ അഭിഭാഷകനാകാന്‍ വേണ്ടി ബിരുദപഠനമൊക്കെ പൂര്‍ത്തിയാക്കിയ ആളാണ്. അതിനുശേഷമാണ്, അയാള്‍ ആളെപ്പറ്റിക്കാന്‍വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഇന്ദ്രപ്രസ്ഥ ഓട്ടോമൊബൈല്‍സ് എന്ന കമ്ബനിയിലൂടെ പ്രൊപ്രൈറ്ററാണ് താനെന്നും പറഞ്ഞുകൊണ്ട് ശ്രീവാസ്തവ, കമ്ബനിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചുകളഞ്ഞത് 19 ലക്ഷം രൂപയാണ്. അന്നത്തെ പത്തൊമ്ബത് ലക്ഷം രൂപ.
നട്വര്ലാല് കുറ്റകൃത്യങ്ങള്‍ ചെയ്തുപോയിട്ടുള്ളത് സ്വന്തം കഴിവില്‍ അറിയാതെ പ്രലോഭിതനായിട്ടാണ്. ഉദാ. ഒപ്പുകള്‍, അത് എത്ര സങ്കീര്‍ണമായാലും ശരി, ഒരൊറ്റവട്ടം കണ്ടാല്‍ അതിനെ അതുപോലെ ഒരു മില്ലീമീറ്റര്‍ പോലും മാറ്റമില്ലാതെ പുനഃസൃഷ്ടിക്കാന്‍ നട്വര്‍ലാലിന് സാധിക്കും. ഒപ്പ് ആദ്യമിട്ട വ്യക്തി പോലും സംശയത്തോടെ നോക്കിപ്പോകും, അതില്‍ ഏതാണ് ഒറിജിനല്‍ ഏതാണ് അനുകരണം എന്ന്. വ്യാജഒപ്പിട്ട് ആയിരം രൂപ അടിച്ചുമാറ്റിയതാണ് നട്വര്‍ലാലിന്റെ പേരിലുള്ള ആദ്യത്തെ ഗുരുതരമായ കുറ്റം. പ്രസിഡണ്ട് രാജേന്ദ്രപ്രസാദിന്റെ മുതല്‍ ധിരുഭായ് അംബാനിയുടെ വരെ ഒപ്പുകള്‍ ലാല്‍ അനുകരിച്ചിട്ടുണ്ട്. മുത്തശ്ശിക്കഥകള്‍ തൊട്ട് അമിതാബ് ബച്ചന്റെ മിസ്റ്റര്‍ നട്വര്ലാല് എന്ന ചിത്രം വരെ തന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന കുറ്റസമ്മതമൊഴി നട്വര്‍ലാലിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ ചിത്രത്തില്‍ നിന്നാണ് തന്റെ പ്രസിദ്ധമായ പേരും ശ്രീവാസ്തവ കണ്ടെടുക്കുന്നത്..
താജ് മഹല്‍ മൂന്നുവട്ടവും, റെഡ് ഫോര്‍ട്ട് രണ്ടുവട്ടവും, രാഷ്ട്രപതി ഭവന് ഒരിക്കലും ഇന്ത്യയില്‍ ടൂറിസ്റ്റുകളായെത്തിയ സായിപ്പന്മാര്ക്ക് വിറ്റുകാശാക്കിയിട്ടുണ്ട് നമ്മുടെ നട്വര്ലാല്. ടാറ്റ, ബിര്‍ള, മിത്തല്‍, അംബാനി അങ്ങനെ പല പ്രമുഖരും നട്വര്‍ലാലിന്റെ തട്ടിപ്പുകള്‍ക്കിരയായി പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്.
എട്ടു സംസ്ഥാനങ്ങളില്‍ നട്വര്‍ലാലിനെതിരെ കേസുകളുണ്ട്. അമ്ബതിലധികം പേരുകളില്‍ അയാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആദ്യമായി അറസ്റ്റുചെയ്യപ്പെടുന്നത് 1956 -ല്‍ മീററ്റില്‍ വെച്ചാണ്. പത്തുമാസം കഴിഞ്ഞപ്പോള്‍ അയാളെ ലക്നൗ ജയിലിലേക്ക് മാറ്റി. 1957 -ല്‍ ജയിലറുടെ യൂണിഫോം മോഷ്ടിച്ച് അതും ധരിച്ച് നട്വര്ലാല് വളരെ സിമ്ബിളായി ഇറങ്ങിപ്പോയി ജയിലില്‍ നിന്ന്. അതിന് സഹായിച്ച ഗാര്‍ഡിന് അന്ന് കൈമടക്കിയത് പതിനായിരം രൂപ. എന്നാല്‍ ആ പതിനായിരത്തിന്റെ കെട്ട് അഴിച്ചുനോക്കിയപ്പോഴാണ് ഗാര്‍ഡിന് താനും പറ്റിക്കപ്പെട്ടു എന്ന് ബോധ്യപ്പെടുന്നത്. വീണ്ടും പലതവണ അറസ്റ്റിലാവുകയും, ജയിലില്‍ കിടക്കുകയും, സുഖമില്ലെന്ന കാരണം പറഞ്ഞ് പുറത്തിറങ്ങുകയും, വീണ്ടും പോലീസിനെപ്പറ്റിച്ച് മുങ്ങുകയും ഒക്കെയുണ്ടായി നട്വര്ലാല്. അവസാനമായി അറസ്റ്റുചെയ്യപ്പെടുമ്ബോള് നട്വര്‍ലാലിന് വയസ്സ് 84.
എല്ലാ കേസുകളിലും കൂടി ശിക്ഷിക്കപ്പെട്ടത് ആകെ 117 വര്‍ഷത്തെ തടവുശിക്ഷയ്ക്കാണെങ്കിലും ഉള്ളില്‍ കിടന്നിട്ടുള്ളത് ഇരുപതില്‍ താഴെ വര്‍ഷം മാത്രമാണ്. 1996 ജൂണ്‍ 24 -ന് പൊലീസ് എസ്കോര്‍ട്ടോടെ കാണ്‍പൂര്‍ ജയിലില്‍ നിന്ന് AIIMS -ല്‍ ചികിത്സക്ക് പോകും വഴിയില്‍ നിസാമുദ്ദീന്‍ സ്റ്റേഷനില്‍ വെച്ച് പൊലീസുകാരെ വെട്ടിച്ച് കടന്നുകളഞ്ഞതാണ് ആശാന്. പിന്നെ ആരും കണ്ടിട്ടില്ല.
ജീവിതം പോലെ തന്നെ നട്വര്‍ലാലിന്റെ മരണവും ഏറെ ദുരൂഹമാണ്. പതിമൂന്നു വര്‍ഷത്തെ ഇടവേളയില്‍ രണ്ടുവട്ടം മരിച്ചയാളാണ് നട്വര്ലാല്. 2009 ജൂലൈ 25-ന് മരണപ്പെട്ടു എന്ന് വക്കീലന്മാരും, 1996-ല്‍ റാഞ്ചിയില്‍ തന്റെ കൈകൊണ്ട് സംസ്കരിച്ചു എന്ന് സഹോദരന് ഗംഗാപ്രസാദ് ശ്രീവാസ്തവയും അവകാശപ്പെടുന്നുണ്ട്. ഇതില്‍ ഏത് സാക്ഷ്യമാണ് ശരി, ഇനി രണ്ടും കള്ളമാണോ, നട്വര്ലാല് ജീവനോടുണ്ടോ ഇതൊന്നും അറിയാതെ തല്ക്കാലം നട്വര്‍ലാലിന്റെ കേസ് ഫയല്‍ ക്ളോസ് ചെയ്ത് മിണ്ടാതിരിക്കുകയാണ് യുപി, ബിഹാര്‍ സര്‍ക്കാരുകള്‍. ബിഹാറിലെ തന്റെ ഗ്രാമവാസികളെ കൈയയച്ച് സാമ്ബത്തികമായി സഹായിച്ചിരുന്നതുകൊണ്ടാവും അവിടെ ഒരു കള്‍ട്ട് സ്റ്റാറ്റസ് ഉണ്ട് നട്വര്‍ലാലിന്. പണ്ട് അയാളുടെ വീടുനിന്നിരുന്നിടത്ത് വിനാവിളംബം ഒരുഗ്രന്‍ പ്രതിമതന്നെ പണിയാനുള്ള തയ്യാറെടുപ്പിലാണ് നട്വര്ലാല് ഫാന്‍സ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ