ദിശ അറിയാൻ ജീവികൾ സൂര്യനയെയും ചന്ദ്രനെയും ആശ്രയിക്കാറുണ്ട് എന്ന് നമുക്കറിയാം. എന്നാൽ ദിശ അറിയുവാൻ നക്ഷത്രങ്ങളുടെയും , ആകാശ ഗോളങ്ങളുടെയും, ആകാശഗംഗയുടെയും സ്ഥാനങ്ങള്‍ വരെ മനസിൽ സൂക്ഷിച്ചു കൃത്യമായി സഞ്ചരിക്കുന്ന ജീവികളെക്കുറിച്ചു കേട്ടിട്ടുണ്ടോ ? ചാണകവണ്ടുകൾ അങ്ങനെ ആണ് ദിശ കണ്ടുപിടിക്കുക.
സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ആകാശഗംഗ തുടങ്ങിയവയുടെ സ്ഥാനങ്ങള്‍ മനസില്‍ സൂക്ഷിച്ചാണ്, ചാണകയുണ്ടയുമായി ശരിയായ ദിശയില്‍ സഞ്ചരിച്ച് ചാണകവണ്ടുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതെന്ന് പുതിയ ഗവേഷണം പറയുന്നു. സ്വീഡിഷ് ഗവേഷകരാണ് പഠനം നടത്തിയത്.
മത്സരം നിറഞ്ഞ ലോകമാണ് ചാണകവണ്ടുകളുടേത്. വെല്ലുവിളികള്‍ അതിജീവിച്ച് മാത്രമേ പോഷകസമൃദ്ധമായ ചാണകയുണ്ട സൃഷ്ടിക്കാനാവൂ. ചാണകയുണ്ട ഉണ്ടാക്കിക്കഴിഞ്ഞാല്‍ മറ്റേതെങ്കിലും മിടുക്കന്‍ അത് തട്ടിയെടുക്കാം എന്ന ഭിഷണിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ശക്തിപോലെ തന്നെ പ്രധാനമാണ് ശരിയായ ദിശയിലൂടെ ചാണകയുണ്ടയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നതും. നിരന്ന സ്ഥലത്തുകൂടി ചാണകയുണ്ടയുരുട്ടി നേര്‍രേഖയില്‍ സഞ്ചരിക്കുക എന്നതാണ് ശരിയായ തന്ത്രം. ഇക്കാര്യത്തില്‍ ദിശ വളരെ പ്രധാനമാണ്. അവിടെയാണ് ആകാശഗോളങ്ങളുടെ സ്ഥാനം ചാണകവണ്ടുകള്‍ക്ക് തുണയാകുന്നതെന്ന്, 'കറണ്ട് ബയോളജി' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ചാണകവണ്ടുകളുടെ ഈ കഴിവ് ചൂഷണംചെയ്ത് ഭാവിയില്‍ ഡ്രൈവറില്ലാകാറുകളും മറ്റും രൂപപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ കരുതുന്നു. ചന്ദ്രനില്ലാത്ത ഇരുണ്ട രാത്രികളില്‍ ആകാശഗംഗയെ നോക്കി ശരിയായ ദിശയില്‍ സഞ്ചരിക്കാനുള്ള ചാണകവണ്ടുകളുടെ കഴിവ് ഇതിന് മുമ്പ് തന്നെ ചില ഗവേഷണങ്ങളില്‍ വെളിപ്പെട്ടിട്ടുണ്ട്. ആകാശദൃശ്യം തലച്ചോറില്‍ സൂക്ഷിച്ച് അതിനെ ആധാരമാക്കി എങ്ങനെ ഈ ജീവികള്‍ ദിശ നിര്‍ണയിക്കുന്നു എന്നാണ് പുതിയ പഠനത്തില്‍ ഗവേഷകര്‍ പരിശോധിച്ചത്.ദക്ഷിണാഫ്രിക്കയിലൊരുക്കിയ കൃത്രിമസാഹചര്യത്തിലാണ് ചാണകവണ്ടുകളുടെ സഞ്ചാര രഹസ്യങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചത്. ആകാശഗോളങ്ങളുടെ സ്ഥാനങ്ങളും വെളിച്ചത്തിന്റെ അളവുമൊക്കെ നിയന്ത്രിക്കാന്‍ പാകത്തിലൊരു കൃത്രിമ ആകാശം സൃഷ്ടിച്ചായിരുന്നു പഠനം.
മനുഷ്യന് സാധ്യമല്ലാത്ത പലതും മനസിലാക്കാന്‍ ചാണകവണ്ടുകള്‍ക്ക് കഴിയുമെന്ന് ഗവേഷകര്‍ കണ്ടു. ആകാശത്തുനിന്നുള്ള പ്രകാശവര്‍ണരാജിയുടെ ഏറ്റക്കുറച്ചിലുകളും ധ്രുവണ പ്രകാശവുമൊക്കെ അവയ്ക്ക് മനസിലാക്കാന്‍ കഴിയുന്നു. 'സൂര്യനെ ഉദാഹരണത്തിനെടുത്താല്‍, ഒരു മേഘം വന്ന് മൂടിയാല്‍ മതി. വണ്ടുകള്‍ക്ക് ദിശ തെറ്റും'-പഠനത്തിന് നേതൃത്വം നല്‍കിയ 'ലുണ്ട് സര്‍വകലാശാലയിലെ' ബാസില്‍ എല്‍ ജുന്‍ഡി പറയുന്നു. അത്തരം സാഹചര്യത്തില്‍ അവ ആകാശം നിരീക്ഷിച്ച്, മനസില്‍ സൂക്ഷിച്ചിട്ടുള്ള ആകാശദൃശ്യവുമായി അത് താരതമ്യം ചെയ്യും. 'മറ്റ് ചില ജീവികളും പ്രാണികളും ആകാശഗോളങ്ങളുടെ സ്ഥാനങ്ങള്‍ ആധാരമാക്കി സഞ്ചരിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഈ വണ്ടുകള്‍ സമാനതകളില്ലാത്തവയാണ്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ ആകാശഗോളങ്ങളുടെ സ്ഥാനങ്ങള്‍ മനസിലാക്കാന്‍ മനച്ചിത്രം ( mental picture) സൂക്ഷിക്കുന്നവ ഇവ മാത്രമാണ്', ലുണ്ട് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പില്‍ ബാസില്‍ എല്‍ ജുന്‍ഡി പറയുന്നു. ഉറുമ്പുകളും ഇതുപോലെ മനസില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രം അവലംബമാക്കി ദിശ നിര്‍ണയിക്കാറുള്ള ജീവികളാണ്. പക്ഷേ, തന്റെ ചുറ്റുമുള്ള സംഗതികളുടെ മനച്ചിത്രമാണ് ഉറുമ്പുപയോഗിക്കുക, ചാണകവണ്ടുകളെപ്പോലെ ആകാശത്തിന്റേതല്ല. ഈ ചാണക വണ്ടുകൾക്കു മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ശരീരത്തിന്റെ ഭാരവുമായി താരതമ്യം ചെയ്‌താൽ ഏറ്റവും കൂടുതൽ ഭാരം ഉയർത്തുവാനും, തള്ളിക്കൊണ്ട് പോകുവാനും ഉള്ള റെക്കോഡ് ഇവയ്‌ക്കാണ്. ആൺ ചാണകവണ്ടിന് സ്വന്തം ശരീരത്തിന്റെ 1000 ഇരട്ടി ഭാരം മണ്ണിലൂടെ തള്ളിക്കൊണ്ട് പോകുവാൻ കഴിയും !
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ